ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ ഭാരതി എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോയും നിരക്കുകളില്‍ ഉടന്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മാത്രം ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞവർഷം ഡിസംബറിലാണ് ഏറ്റവുമൊടുവിലായി മൊബൈൽ കമ്പനികൾ നിരക്കുകൾ വർദ്ധിപ്പിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന മൊബൈൽ കമ്പനികൾക്ക് ആശ്വാസകരമായ രീതിയിൽ കോൾ ഡാറ്റ എന്നിവയ്ക്ക് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ടെലകോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കമ്പനികളെ രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന.