കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം 312 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 80% 16 നഗരങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമാണ്. അതില്‍തന്നെ ദില്ലി, മുംബൈ, ഭിൽവാര (രാജസ്ഥാൻ), കാസര്‍ഗോഡ് (കേരളം), നവൻഷഹർ (പഞ്ചാബ്) എന്നീ അഞ്ചു ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ (40%) രോഗികള്‍ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പുതിയ മരണങ്ങൾ ഉൾപ്പെടെ 194 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 26-നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 918 ആയി. 79 പേർ സുഖം പ്രാപിച്ചപ്പോൾ 19 പേർ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം പ്രകടമായ മറ്റ് ജില്ലകൾ: മധ്യപ്രദേശിലെ ഇൻഡോർ, ഭോപ്പാൽ; കേരളത്തിലെ പത്തനംതിട്ട, കണ്ണൂർ; മഹാരാഷ്ട്രയിലെ പൂനെ, സാംഗ്ലി; ഉത്തർപ്രദേശിലെ ഗൌതം ബുദ്ധ നഗർ; അഹമ്മദാബാദ് (ഗുജറാത്ത്), കരിംനഗർ (തെലങ്കാന), ലേ (ലഡാക്ക്), ചെന്നൈ (തമിഴ്‌നാട്).
മുംബൈ, പൂനെ, പത്തനംതിട്ട എന്നീ മൂന്ന് മേഖലകൾ 'യഥാർത്ഥ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നു' എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കൂടുതല്‍ വിശദമായ പഠനങ്ങളും നിരീക്ഷണങ്ങളും തുടരുകയാണ്. എന്നിരുന്നാലും, ഈ ലിസ്റ്റുകൾ രോഗത്തിൻറെ വ്യാപനത്തിനനുസരിച്ച് മാറിമറിയാമെന്നും, ഇന്ന് ആദ്യ അഞ്ച് സ്ഥാനത്തുള്ള ഒരു ജില്ലയെ നാളെ മറ്റൊരു ജില്ല മറികടന്നേക്കാമെന്നും അവര്‍ വ്യക്തമാക്കുന്നു.