LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടിക്കടത്ത് സ്ഥാപനത്തിന്റെ തലവനായ മുഖ്യമന്ത്രി വിചാരണ നേരിടുകതന്നെ ചെയ്യും - ഡോ. ആസാദ്

കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് കുഞ്ഞിനെ അമ്മയ്ക്ക് തിരിച്ചു നല്‍കേണ്ടി വന്നതോടെ മുഖ്യമന്ത്രി അദ്ധ്യക്ഷനായ ശിശുക്ഷേമ സമിതിയാണ് പ്രതിക്കൂട്ടില്‍ കയറിയിരിക്കുന്നത്. സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ. വിജയരാഘവന്‍വരെ ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടെന്ന ആരോപണം പല തെളിവുകളുടെയും പിന്‍ബലത്തില്‍ പുറത്തു വന്നിരിക്കുന്നു. ആരോപണം സംബന്ധിച്ച വകുപ്പുതല അന്വേഷണത്തിലും കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കെടുകാര്യസ്ഥത മറനീക്കി പുറത്തു വന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്നത് അനുപമയല്ല മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ഡോ. ആസാദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവുമോ? എന്നും ആസാദ് ചോദിക്കുന്നു.

ഡോ. ആസാദ് എഴുതുന്നു:

ഒരു മുഖ്യമന്ത്രിയ്ക്കും കേരളത്തില്‍ ഇങ്ങനെ സ്വന്തം പ്രവൃത്തികൊണ്ട് അപമാനിതനായി നാണം കെട്ടു നില്‍ക്കേണ്ടി വന്നിട്ടില്ല. മാധ്യമങ്ങളില്‍നിന്നും ജനങ്ങളില്‍ നിന്നും  ചോദ്യങ്ങള്‍ ഉയരുന്നത് ഭയപ്പാടോടെ കണ്ടു നില്‍ക്കേണ്ടി വന്നിട്ടില്ല. 

താന്‍ അദ്ധ്യക്ഷനായ ഒരു സ്ഥാപനം നടത്തിയ കുട്ടിക്കടത്ത് ജനങ്ങള്‍ കണ്ടുപിടിക്കുമ്പോഴുള്ള ജാള്യം എവിടെ മറച്ചു വെക്കാന്‍ കഴിയും! പേരുര്‍ക്കട പൊലീസ് മുതല്‍ സംസ്ഥാന ഡി ജി പിവരെ മറച്ചു വെച്ചിട്ടും പുറത്തു ചാടിയ കുറ്റകൃത്യം ആഭ്യന്തര മന്ത്രിയെ എങ്ങനെ വേട്ടയാടാതിരിക്കും? ആനാവൂര്‍ നാഗപ്പന്‍ എന്ന ജില്ലാ സെക്രട്ടറി മുതല്‍ എ വിജയരാഘവന്‍ എന്ന സംസ്ഥാന ചുമതലക്കാരന്‍ വരെ ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന ഒരു കുറ്റകൃത്യത്തെ സി പി എം പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി ഇനി എങ്ങനെ വിശദീകരിക്കും? സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുട്ടിക്കടത്തും കൊള്ളയും കുറ്റം മറയ്ക്കലും വ്യാജരേഖകളുണ്ടാക്കലും നടത്തുന്ന അഴിഞ്ഞാടല്‍ സ്ഥാപനങ്ങളാക്കി മാറ്റിയ കുറ്റത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നില്‍ക്കാനാവുമോ? കുറ്റവാളികളെ  ചിറകിനുതാഴെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ വിലയും നിലയും ഇല്ലാതാക്കുന്നു. ജനാധിപത്യ ജീവിതത്തെ അധമമായ മറ്റെന്തിലേക്കോ വഴിതിരിച്ചു വിടുന്നു!

ഈ മേല്‍പ്പുര നില നിര്‍ത്തിക്കൊണ്ട് അതിന്റെ തറയും തൂണുകളും മാറ്റാന്‍ ശ്രമിച്ചിട്ടെന്ത്? ഇതിലും വലിയ പാതകങ്ങളിലേക്ക് കേരളീയ സമൂഹം നയിക്കപ്പെടും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും  കോര്‍പറേറ്റ് ദല്ലാളരുടെയും ജനവഞ്ചകരുടെയും മനുഷ്യക്കടത്തുകാരുടെയും താവളമാകുന്നുവെങ്കില്‍ എല്ലാം ശരിയാക്കും എന്ന വാഗ്ദാനത്തിന് മറ്റെന്തോ ഹീനമായ അര്‍ത്ഥമാണുള്ളത്. 

അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചു കിട്ടുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി തെരുവിലേക്ക് മാറ്റി നിര്‍ത്തപ്പെടുകയാണ്. പൊതു സമൂഹത്തിന്റെ നീതിബോധത്തിനു മുന്നില്‍ വിചാരണ നേരിടുകയാണ്. ഏറ്റവും അധമമായ മൗനംകൊണ്ട് ഏറെ ദൂരം പിന്നിടാനാവില്ല. കുട്ടിക്കടത്ത് സ്ഥാപനത്തിന്റെ തലവന്‍ വിചാരണ നേരിടുക തന്നെ ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk