ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സി ഐക്കെതിരെ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഡി വൈ എസ് പിയോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും സതീദേവി പറഞ്ഞു. സി ഐ സുധീറിന്‍റെ ഭാഗത്ത് നിന്നും തെറ്റുകള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
മോഫിയ പര്‍വീണ്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഒക്ടോബർ 29- ന് പരാതി ഡി വൈ എസ് പി, സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീര്‍ പറഞ്ഞിരിക്കുന്നത്. നവംബർ 18- ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെൺകുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടർന്ന് 22-ാം തിയതിയാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.