തിരുവനന്തപുരം: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്യത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഫിയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദനവും നല്‍കി. മന്ത്രി പി രാജീവ് മോഫിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച സമയത്താണ് മുഖ്യമന്ത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് മോഫിയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. സി ഐ സുധീറിനെതിരെയുള്ള പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വി. രാജീവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസിനെതിരെ ശക്തമായ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.