‘ഞാനും’ ‘നിങ്ങളും’ ചേർന്ന് ‘നമ്മൾ’ ആകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നത്. ‘സർവശക്തനായ ദൈവം’ ‘ജഗദീശ്വരനായ പരമശിവൻ’ ഇതിൽ ഏതെങ്കിലുമാകണം ഭരണഘടനയുടെ ആദ്യവാക്കുകൾ എന്ന് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ അത്തരം ഭേദഗതികളെയെല്ലാം തള്ളിക്കൊണ്ട് ജനങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘ദൈവം’ എന്ന് അടിവരയിടുകയായിരുന്നു ഭരണഘടനാ നിര്‍മ്മാണ സമിതി. ജനാധിപത്യം നീതിയുടെ ഉറവിടവും വിയോജിപ്പിന്റെ കലയുമാണെന്നും അതിൽ സമത്വത്തിന് സുപ്രധാന സ്ഥാനമുണ്ടെന്നും അത് ധ്വനിപ്പിക്കുന്നു. സാമൂഹികവും സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടില്‍ രാജ്യത്തെ നയിക്കാനും ഭരിക്കാനുമുള്ള സമഗ്രമായ ഒരു വ്യവസ്ഥ ഇതു നല്‍കുന്നു. ഏകദേശം രണ്ടു വർഷത്തോളം നീണ്ട ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് കാഠിന്യത്തിനും വഴക്കത്തിനും ഇടയില്‍ മികച്ച സന്തുലിതാവസ്ഥയില്‍ മെനഞ്ഞെടുത്ത നമ്മുടെ ഭരണഘടന രാഷ്ട്രം ഒറ്റമനസ്സോടെ അംഗീകരിക്കുന്നത്.
ആധുനിക ഇന്ത്യ നാം വിഭവനചെയ്തിട്ടുള്ളത് നമ്മുടെ ഭരണഘടനയേയും, അതു മുന്നോട്ടുവെയ്ക്കുന്ന മൂല്യങ്ങളേയും, അതുറപ്പുവരുത്തുന്ന സ്ഥാപനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ്. സഹസ്രാബ്ദങ്ങളോളം പടർന്നു കിടക്കുന്ന ഇന്ത്യൻ നാഗരികതയെയും, അതിൽ അന്തർലീനമായിരിക്കുന്ന വൈരുധ്യങ്ങളേയും വൈചിത്ര്യങ്ങളെയും വൈവിധ്യങ്ങളെയും ഓരോ മുത്തുകളായി ശ്രദ്ധാപൂർവ്വം രാഷ്ട്രം എന്ന സങ്കൽപ്പത്തിൽ കോർത്തെടുത്ത് അതിനെ മനോഹരമാക്കി തീർത്തത് നമ്മുടെ ഭരണഘടനയിലൂടെയാണ്. ഒരേ സമയം ഇന്ത്യൻ ബഹുസ്വരത ഭരണഘടനയിൽ ആഘോഷിക്കപ്പെടുമ്പോഴും ലോകത്തെ മറ്റു നാടുകൾ കൈവരിച്ച സാമൂഹിക സാംസ്കാരിക മുന്നേറ്റംകൂടി ആവേശിച്ചെടുത്ത ബൃഹത്തും മഹത്തരവുമായ ഒരു സംവിധാനമാണ് നമ്മുടെ ഭരണഘടന.
ഫ്രഞ്ച് വിപ്ലവത്തിൽ ഉയർന്നുകേട്ട സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്ന ദർശനമാണ് ഇന്ത്യക്കാരാകുന്ന നമ്മൾ എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിന്റെ സത്ത. എന്നാൽ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് മൂല്യങ്ങളിലൂന്നിയിട്ടുള്ള രാഷ്ട്രനിർമ്മാണം മുന്നോട്ടുവെയ്ക്കുന്ന ഭരണഘടന മൗലിക അവകാശങ്ങളുടെ രൂപത്തിൽ മറ്റൊരു മഹത്തയൊരു സേവനവും സാധ്യതയും നമുക്ക് നൽകുന്നുണ്ട്. വ്യക്തികളെ ജീവിക്കാനും, തൊഴിലെടുക്കുവാനും, രാജ്യം മുഴുവൻ തടസ്സം കൂടാതെ സഞ്ചരിക്കാനും, തങ്ങളുടെ ആശയങ്ങളേയും, ആചാരങ്ങളേയും സമൂഹത്തിനു മുന്നിൽ ആവിഷ്‌ക്കരിക്കാനും ഭരണ ഘടന മൗലിക അവകാശങ്ങളിലൂടെ നമ്മെ അനുവദിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമായ അമേരിക്കയിൽ നിന്നും കടംകൊണ്ടിട്ടുള്ളതാണ്.
ഭരണഘടനയെ അതിന്റെ സമഗ്രതയിൽ നോക്കിയാൽ, ഒരു ലിബറൽ ജനാധിപത്യരാഷ്ട്രത്തിന് ബീജാവാപം ചെയ്യുന്നതിനപ്പുറം അതിലൊന്നും അടങ്ങിയിട്ടില്ല. എന്നാൽ, അത് കോറിയിടുന്ന കിനാവ് ക്ഷേമരാഷ്ട്രത്തിന്റേതാണ്. ഭക്ഷണം മുതൽ മനുഷ്യ ബന്ധങ്ങൾ വരെ വർഗീകരിപ്പെടുകയും, ജാതി, മത, ലിംഗ അടിസ്ഥാനത്തിൽ സമൂഹത്തിൽ വേർതിരിവുകൾ വർദ്ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയേയും അത് വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മുറുകെപ്പിടിക്കുക എന്നത് നമ്മുടെ പ്രഥമ കർത്തവ്യമാണ്. മൗലിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും ഈ അവകാശങ്ങൾ യാഥാർഥ്യമായി തീർക്കുവാൻ, നാം ഏവരും മൗലിക കർത്തവ്യങ്ങളെ പറ്റിയും ബോധവാന്മാർ ആകേണ്ടതുണ്ട്.
ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താനും, ഭരണഘടനാ സ്ഥാപനങ്ങളെ മികവുറ്റതാക്കാനും അതിനൊപ്പം ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയെ നില നിർത്താനും ഭരണഘടന അവബോധം സമൂഹത്തിൽ സൃഷ്ടിച്ചെ മതിയാവു. എന്നാൽ സാമ്പ്രദായിക വിദ്യാഭ്യാസ രീതിയിൽ മത വിദ്യാഭ്യാസത്തിനു കിട്ടുന്ന അത്രതോളം പ്രധാന്യം, ഭരണഘടനാ വിദ്യാഭ്യാസത്തിനു കിട്ടുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ആമുഖത്തിൽ ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെ ചുരുക്കി വിവരിക്കുന്നതിനോടൊപ്പം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ഊന്നി പറയുന്നുണ്ട്. അത് കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട കാലമാണിത്. അതെ, ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക