തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകള്‍ക്കെതിരേ കേരളം നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പുറത്തിറക്കിയ നിയമവ്യവസ്ഥയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ആര്‍ ബി ഐ സ്വീകരിച്ചിരിക്കുന്നത്.
2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം, റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ല. സഹകരണ സംഘങ്ങളെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ ബി ഐ അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍റ് ക്രഡിറ്റ് ഗ്യാരണ്ടിയും കോര്‍പ്പേറേഷന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.