തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണെന്ന നീതി ആയോഗ് റിപ്പോര്‍ട്ട് സംസ്ഥാനത്തിന് അഭിമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 വര്‍ഷത്തെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിട്ടുളളതെന്നും ഈ അംഗീകാരം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിപ്പിക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുളള കാലയളവിലും ജനങ്ങളുടെ മനസും വയറും നിറയ്ക്കാന്‍ അന്ന് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ലോകശ്രദ്ധ നേടിയവയാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളത്തിന് നിലവിലെ സ്ഥിതി തുടരാനാകുമോ എന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുള്‍പ്പെടെയുളള വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളം പട്ടിണി സൂചികയില്‍ പിന്നിലായതിന്റെ കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2016-ലാണ്. ഇതിനുമുന്‍പുളള സര്‍വ്വേ റിപ്പോർട്ടിലാണ് കേരളം ദാരിദ്ര്യം കുറവുളള സംസ്ഥാനമായി തെരഞ്ഞെടുത്തത്.
ദാരിദ്ര സൂചിക പ്രകാരം ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുളള സംസ്ഥാനങ്ങള്‍. പട്ടികയില്‍ ഏറ്റവും പിന്നില്‍ കേരളമാണ്. 0.71 ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ ദരിദ്രരായുളളത്. ബിഹാറില്‍ 51. 91 ശതമാനം പേരും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനം പേരുമാണ് ദരിദ്രര്‍. കേരളത്തെക്കൂടാതെ തമിഴ്‌നാട്, ഗോവ, പഞ്ചാബ്, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാരിദ്ര്യ സൂചികയില്‍ പിന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യ സൂചിക തയാറാക്കുന്നത്.