ബംഗളുരു: ബിജെപി സംഘപരിവാര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഒരാളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആ ശ്രമത്തെ മുളയിലേ നുളളിക്കളയേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ പറഞ്ഞു. 'മുനവ്വര്‍ നിങ്ങള്‍ക്ക് പശ്ചിമ ബംഗാളിലേക്ക് സ്വാഗതം. ഇവിടെ കഴിയുന്നത്ര പരിപാടികള്‍ നടത്തൂ. ബിജെപിയും ആര്‍ എസ് എസും ഇവിടെ അവരുടെ വൃത്തികെട്ട തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ധൈര്യപ്പെടില്ല. അത് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും' സാകേത് ഗോഖലെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്രത്തെ പല രീതിയിലും തടയുന്നുണ്ട്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ വേദി തടയുന്നത് അല്‍പ്പത്തരമാണ് എന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ സമിതിയുടെ ഭീഷണിയെത്തുടര്‍ന്ന് ബംഗളുരു പൊലീസ് മുനവ്വറിന്റെ പരിപാടി റദ്ദാക്കിയിരുന്നു. ഒക്ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊക്കെയാണ് കരിയർ അവസാനിപ്പിക്കുന്നതായി മുനവ്വർ പ്രഖ്യാപിക്കാൻ കാരണം. 'വിദ്വേഷം ജയിച്ചു. കലാകാരന്‍ തോറ്റു, എനിക്കുമതിയായി. വിട എന്നായിരുന്നു മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് ജനുവരി 2-നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാല്‍, തെളിവുകളൊന്നും ഹാജാരാക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.