ലോക്ഡൗണിനിടെ മറ്റു സംസ്ഥാന തൊഴിലാളികളുടെ സഞ്ചാരം തടയാൻ സംസ്ഥാന അതിർത്തിയും ജില്ലാ അതിർത്തികളും അടയ്ക്കാന്‍ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ നിർദേശം. ഇതോടൊപ്പം തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കാൽനടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയവരില്‍ ചിലര്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൂടാതെ, ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ക് ഡൗൺ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്. എന്നാല്‍, വേണ്ട മുന്നൊരുക്കങ്ങള്‍ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്ന ആക്ഷേപവും ശക്തമാണ്.