ഡല്‍ഹി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ മൂന്നാം ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയില്‍. പ്രായമായവര്‍ക്കും പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമായിരിക്കും മൂന്നാം ഡോസ് വാക്സിന്‍ നല്‍കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശിയ സാങ്കേതിക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. വാക്സിനുമായി ബന്ധപ്പെട്ട് ഔദ്യോഗിക നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്.
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. മൂന്നാം ഡോസ് വാക്സിന്‍ നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചില രാജ്യങ്ങൾ ഇതിനകം തന്നെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിലെന്നും സാങ്കേതിക സമിതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. 'അറ്റ് റിസ്ക്' [അതീവജാഗ്രത] വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിശോധനയും നിരീക്ഷണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.