അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് കടത്തിയത് ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെന്ന് മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. ഇക്കാര്യം ദിനേന കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്. 2020 ഒക്ടോബര്‍ 23 ന് കുട്ടിയെ കിട്ടിയെങ്കിലും 27 നാണ് ശിശുക്ഷേമ സമിതി വിവരം സി ഡബ്ല്യു സിയെ അറിയിക്കുന്നത്. കുഞ്ഞിനെ ലഭിച്ച് 24 മണിക്കൂറിനകം വിവരം സി ഡബ്ല്യു സിയെ നിയമമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വൈകലിന്റെ കാരണം അന്വേഷിക്കാന്‍ സി ഡബ്ല്യു സി തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചന തന്നെയാണ് കുട്ടിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിതെന്ന് വ്യക്തമായിരിക്കുകയാണ്. തെളിവുകള്‍ ഇത്ര ശക്തമായിട്ടും മുഖ്യമന്ത്രിയും ശിശുക്ഷേമ മന്ത്രിയും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കെ കെ ഷാഹിന ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
വനിതാ ശിശുക്ഷേമ വകുപ്പ് ഡയരക്ടർ ടി വി അനുപമ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരാഴ്‌ച പിന്നിടുന്നു. ആ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്താണെന്ന് ജനങ്ങളോട് തുറന്ന് പറയാൻ /റിപ്പോർട്ട് പുറത്ത് വിടാൻ എന്താണ് സർക്കാരിന്റെ മുന്നിലുള്ള തടസ്സം? അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെ കാര്യത്തിൽ അടിമുടി നിയമ ലംഘനം നടത്തിയ ശിശുക്ഷേമ സമിതിയെയും CWC യെയും സംരക്ഷിക്കാൻ സർക്കാരിന് എന്താണിത്ര താല്പര്യം?
ഇവർക്ക് നേരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് ഒരക്ഷരം പോലും മറുപടി പറയാൻ മുഖ്യമന്ത്രിയോ വനിതാ ശിശുക്ഷേമ മന്ത്രിയോ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?സംസ്ഥാന ബാലാവകാശ കമ്മീഷന് ശിശുക്ഷേമ സമിതി നൽകിയ കത്തിന്റെ കോപ്പിയാണിത്. 2020 ഒക്ടോബർ 23 ന് രണ്ട് കുട്ടികളെ കിട്ടിയെന്ന് ഈ കത്തിൽ പറയുന്നു. (അനുപമയുടെ വീട്ടുകാരും ശിശുക്ഷേമ സമിതിയും CWC യും ഒക്കെ ചേർന്ന് അനധികൃതമായി നാടുകടത്താൻ ശ്രമിച്ച, അനുപമ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച കുട്ടിയാണ് അതിലൊന്ന്). 23 ന് കുട്ടികളെ കിട്ടിയ കാര്യം 27 ന് CWC യെ അറിയിച്ചു എന്നാണ് ഈ കത്തിൽ എഴുതിയിരിക്കുന്നത്. അഡോപ്‌ഷൻ നിയമങ്ങളുടെ പച്ചയായ ലംഘനമാണിത്. ഒരു കുട്ടിയെ കിട്ടിയാൽ 24 മണിക്കൂറിനകം CWC യിൽ ഹാജരാക്കണമെന്നാണ് നിയമം. 2017 ലെ adoption റൂളിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. നേരിട്ട് ഹാജരാക്കാൻ പറ്റാത്ത രീതിയിൽ എന്തെങ്കിലും ശരീരീരിക പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിൽ കുട്ടിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും 24 മണിക്കൂറിനുള്ളിൽ CWC ക്ക് കൈമാറണം എന്നും നിയമം അനുശാസിക്കുന്നു. 2017 ലെ റെഗുലേഷൻ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സമിതി എന്ന് കത്തിൽ തന്നെ ആമുഖമായി പറയുന്നുണ്ട്. ഈ കത്തിൽ പറയുന്ന പ്രകാരം കുട്ടിയെ കിട്ടി മൂന്ന് ദിവസത്തിന് ശേഷമാണ് ഇവർ ഇക്കാര്യം CWC യെ അറിയിക്കുന്നത്? എന്തിനായിരുന്നു ഈ കാലതാമസം? അനുപമയുടെ കുട്ടിയെ പെൺകുട്ടിയായി രേഖപ്പെടുത്തിയതും മലാല എന്ന് പേരിട്ട് മാധ്യമങ്ങൾക്ക് പത്രകുറിപ്പ് കൊടുത്തതുമൊക്കെ, കുട്ടിക്കടത്തിനുള്ള ആസൂത്രിതമായ ഗൂഢാലോചനയായിരുന്നു എന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ. ഒക്ടോബർ 24 നാണ്,'പെൺകുട്ടിയെ കിട്ടിയെന്നും ആ കുട്ടിക്ക് മലാല എന്ന് പേരിട്ടന്നും ഷിജു ഖാൻ തന്നെ ഒപ്പിട്ട് മാധ്യമങ്ങൾക്ക് പത്രകുറിപ്പ് നൽകിയത്. ഇത് കഴിഞ്ഞ് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞാണോ കുട്ടിയെ കിട്ടിയതായി CWC യിൽ അറിയിച്ചത്? 24 ന്റെ പത്രക്കുറിപ്പിൽ പറഞ്ഞ ആ 'പെൺകുട്ടി 'എവിടെ എന്ന് CWC എന്തുകൊണ്ട് അന്വേഷിച്ചില്ല? അഡോപ്‌ഷൻ ഏജൻസികളുടെ ഭാഗത്ത് നിന്ന് ക്രമക്കേടുണ്ടായാൽ അതന്വേഷിക്കാനും നടപടി എടുക്കാനും ചുമതലപ്പെട്ട സ്റ്റാറ്റൂട്ടറി ബോഡിയാണ് CWC. 23 ന് രണ്ട് കുട്ടികളെ കിട്ടിയ കാര്യം എന്തുകൊണ്ട് 27 വരെ CWC യിൽ അറിയിച്ചില്ല എന്ന് ശിശുക്ഷേമ സമിതിയോട് ചോദിച്ചിരുന്നോ CWC? എല്ലാവരും ചേർന്ന് സംഘടിതമായി ഗൂഢാലോചന നടത്തി കുട്ടിയെ ആന്ധ്രക്ക് കടത്തുകയായിരുന്നു എന്ന് കരുതാനുള്ള തെളിവുകളാണ് ഒന്നൊന്നായി പുറത്ത് വരുന്നത്. ഒന്നുമറിയാത്ത ആന്ധ്രാ ദമ്പതികളും ഇവരുടെ ഗൂഡലോചനയുടെ ഇരകളായി.
കുട്ടിയെ കിട്ടിയതോടെ അനുപമയുടെ പോരാട്ടത്തിന്റെ ഒരു ഘട്ടം കഴിഞ്ഞതേ ഉള്ളൂ. രണ്ടാം ഘട്ടം തുടങ്ങുന്നതേയുള്ളൂ. ശിശുക്ഷേമസമിതിയും CWC യും നടത്തിയ ക്രമക്കേടുകൾക്ക് മുഴുവൻ സർക്കാർ കോടതിയിൽ സമാധാനം പറയേണ്ടി വരും. വീണ്ടും വീണ്ടും കള്ളത്തെളിവുകളും കള്ളസാക്ഷികളും ഉണ്ടാക്കുന്ന പണി അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നറിയാം. സഖാക്കൾ പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ കുടുംബക്കോടതിയിൽ അവസാനിച്ചിട്ടില്ല ഈ വിഷയം. ഈ തർക്കങ്ങൾ പരിഗണിക്കാനുള്ള jurisdiction കുടുംബക്കോടതിക്കില്ല.
ഈ പോരാട്ടത്തിൽ അനുപമക്ക് ഒപ്പമാണ് ഞാൻ. അത് അനുപമക്കുള്ള പിന്തുണ മാത്രമല്ല. സ്റ്റേറ്റിന്റെ സംവിധാനങ്ങൾ ഒട്ടാകെ ചേർന്ന് നിയമവാഴ്ചയും ഭരണഘടനയും അട്ടി മറിക്കുമ്പോൾ അത് ചോദ്യം ചെയ്യേണ്ടത് പൗരനെന്ന നിലയിൽ എന്റെ കൂടി ആവശ്യമാണ്. അഥവാ അനുപമയുടെ സമരം എനിക്ക് കൂടി വേണ്ടിയാണ്.