ബാംഗ്ലൂര്‍: കൊവിഡിന്‍റെ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ടുപേർക്ക് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. 66-ഉം 46-ഉം വയസ് പ്രായമുള്ള പുരുഷന്മാരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണെന്നും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാള്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ലവ് അഗർവാള്‍ പറഞ്ഞു.
ഒമൈക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 'അറ്റ് റിസ്ക്' [അതീവജാഗ്രത] വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിശോധനയും നിരീക്ഷണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ സാധിക്കില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ ഹിസ്റ്ററി ഹാജരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ്വെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുങ്ങിയ രാജ്യങ്ങളാണ് അതീവ ജാഗ്രത വേണ്ട രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.