തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. പേരു വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കായിരിക്കും പ്രസീദ്ധികരിക്കുക. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് കണക്കുകള്‍ പുറത്ത് വിടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമൈക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാക്സിനെടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കുക. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്ത അധ്യാപകർ സർക്കാർ ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്ത അധ്യാപകർക്ക് സ്കൂളിലെത്താൻ ആഴ്ച്ച തോറും ആർ ടി പി സി ആർ പരിശോധന നിർബന്ധമാണ്. സ്വന്തം ചെലവിലാണ് പരിശോധന നടത്തേണ്ടതെന്നും അവലോകനയോഗം തീരുമാനിച്ചിരുന്നു.