LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

ആലുവ: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അപമര്യാദയായി പെരുമാറിയിരുന്നെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് സലീം. നവംബര്‍ 22-ന് മകള്‍ നേരിടുന്ന സ്ത്രീധന പീഡനത്തെക്കുറിച്ച് പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തി. മകള്‍ക്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീധനം കൊടുക്കാത്ത നിങ്ങള്‍ എന്തൊരു പിതാവാണ് എന്നാണ് സി ഐ സുധീര്‍ ചോദിച്ചതെന്ന് ദില്‍ഷാദ് പറയുന്നു. ദ ന്യൂസ് മിനിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സ്‌റ്റേഷനില്‍ വച്ച് സി ഐ ആദ്യം മോഫിയയോട് അകത്തേക്ക് വരാന്‍ പറഞ്ഞു. മകളോട് അഞ്ച് മിനിറ്റ് സംസാരിച്ചിട്ടാണ് എന്നെ അകത്തേക്ക് വിളിച്ചത്. താനൊരു തന്തയാണോടോ, മകള്‍ക്ക് സ്ത്രീധനം കൊടുത്തില്ലേ, പണമായി ഒന്നും കൊടുത്തില്ലേ, എന്നാണ് സി ഐ സുധീര്‍ ചോദിച്ചത്. കുറച്ചുനേരം കഴിഞ്ഞ് മോഫിയയുടെ ഭര്‍ത്താവും കുടുംബവും വന്നു. അവര്‍ക്കുമുന്നില്‍ നിന്ന് മൊഴി നല്‍കാനാവില്ലെന്ന് മോഫിയ പറഞ്ഞതോടെ സി ഐ ദേഷ്യപ്പെടാന്‍ തുടങ്ങി. അന്നേരം പുറകില്‍ നിന്ന സുഹൈല്‍ മോഫിയ മാനസിക രോഗിയാണെന്നും അവള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും വിളിച്ചുപറഞ്ഞു. മോഫിയ സുഹൈലിനെ അടിച്ചു. ആ സംഭവം മകള്‍ക്ക് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു' -ദില്‍ഷാദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി ഐ സുധീറിനെ സസ്പെന്‍റ് ചെയ്തിരുന്നു. മോഫിയ പര്‍വീണ്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒക്ടോബർ 29- ന് പരാതി ഡി വൈ എസ് പി, സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ടില്‍ നിന്നും വ്യക്തമാണ്. 

Contact the author

Web Desk