ആലുവ: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അപമര്യാദയായി പെരുമാറിയിരുന്നെന്ന് മോഫിയയുടെ പിതാവ് ദില്‍ഷാദ് സലീം. നവംബര്‍ 22-ന് മകള്‍ നേരിടുന്ന സ്ത്രീധന പീഡനത്തെക്കുറിച്ച് പരാതി നല്‍കാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തി. മകള്‍ക്ക് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീധനം കൊടുക്കാത്ത നിങ്ങള്‍ എന്തൊരു പിതാവാണ് എന്നാണ് സി ഐ സുധീര്‍ ചോദിച്ചതെന്ന് ദില്‍ഷാദ് പറയുന്നു. ദ ന്യൂസ് മിനിറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സ്‌റ്റേഷനില്‍ വച്ച് സി ഐ ആദ്യം മോഫിയയോട് അകത്തേക്ക് വരാന്‍ പറഞ്ഞു. മകളോട് അഞ്ച് മിനിറ്റ് സംസാരിച്ചിട്ടാണ് എന്നെ അകത്തേക്ക് വിളിച്ചത്. താനൊരു തന്തയാണോടോ, മകള്‍ക്ക് സ്ത്രീധനം കൊടുത്തില്ലേ, പണമായി ഒന്നും കൊടുത്തില്ലേ, എന്നാണ് സി ഐ സുധീര്‍ ചോദിച്ചത്. കുറച്ചുനേരം കഴിഞ്ഞ് മോഫിയയുടെ ഭര്‍ത്താവും കുടുംബവും വന്നു. അവര്‍ക്കുമുന്നില്‍ നിന്ന് മൊഴി നല്‍കാനാവില്ലെന്ന് മോഫിയ പറഞ്ഞതോടെ സി ഐ ദേഷ്യപ്പെടാന്‍ തുടങ്ങി. അന്നേരം പുറകില്‍ നിന്ന സുഹൈല്‍ മോഫിയ മാനസിക രോഗിയാണെന്നും അവള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും വിളിച്ചുപറഞ്ഞു. മോഫിയ സുഹൈലിനെ അടിച്ചു. ആ സംഭവം മകള്‍ക്ക് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു' -ദില്‍ഷാദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി ഐ സുധീറിനെ സസ്പെന്‍റ് ചെയ്തിരുന്നു. മോഫിയ പര്‍വീണ്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒക്ടോബർ 29- ന് പരാതി ഡി വൈ എസ് പി, സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ടില്‍ നിന്നും വ്യക്തമാണ്.