തിരുവനന്തപുരം: സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തനിക്കും കുടുംബത്തിനും നേരെയുണ്ടായത് വേട്ടയാടല്‍ ആയിരുന്നുവെന്നും കോടിയേരി പറഞ്ഞു. രോഗം വന്നതോടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ സാധിക്കാതെയായി. പിന്നെ കൊവിഡ് കൂടെ വന്നപ്പോള്‍ യാത്ര ചെയ്യുന്നതില്‍ പരിമിതിയുണ്ടായി. അതിനാലാണ് അവധിക്ക് പ്രവേശിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ 'മലയാള മനോരമ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബിനീഷിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. എന്‍റെ ശാരീരിക പ്രശ്നങ്ങള്‍ എനിക്ക് മനസിലാകുന്നതെയുള്ളൂ. മറ്റെല്ലാ കാര്യങ്ങളിലും നയരൂപീകരണത്തിലും കമ്മിറ്റികളിലും എല്ലാം ഞാനുണ്ടായിരുന്നു. ജില്ലാ സമ്മേളനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള രണ്ടു ടീമിൽ ഒന്നിൽ ഞാനും ഉള്ളതിനാല്‍ തിരികെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാന്‍ ഇതാണ് പറ്റിയ സമയമെന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടുണ്ടാകും. ബിനീഷിന്‍റെ അറസ്റ്റ് ആയിരുന്നു പ്രശ്നമെങ്കില്‍ അവന് ജാമ്യം കിട്ടിയിട്ട് ഒന്നരമാസമായി. എങ്കില്‍ അപ്പോള്‍ തന്നെ തിരികെ പ്രവേശിക്കാമായിരുന്നല്ലോയെന്നും കോടിയേരി ബാലകൃഷന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തിരിച്ചെത്തിയത്. ഇന്നലെ നടന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരിയുടെ തിരിച്ച് വരവിന് അംഗീകാരം നല്‍കിയത്. ഒരു വർഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവ്. കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല.