കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 12 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും ആറ് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ ഇത് ദൗർഭാഗ്യകരമാണെന്നും ഉന്നതതല അന്വേഷണം നടത്തി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി നേടി കൊടുക്കുമെന്നും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് മോണ്‍ ജില്ലയിലെ ഒട്ടിങ്ങ് ഗ്രാമത്തിൽ പ്രതിഷേധം ശക്തമാണ്. പ്രകോപിതരായ ഗ്രാമവാസികൾ സുരക്ഷാ സേനയുടെ നിരവധി വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.