ശ്രീനഗര്‍: ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന പദങ്ങള്‍ ചേര്‍ത്തത് ഇന്ത്യന്‍ അത്മീയതയെ ചുരുക്കിയെന്ന് കശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍. പുരാതന കാലം മുതല്‍ ലോകത്തിലെ തന്നെ ആത്മീയതയുടെ ആസ്ഥാനമായിരുന്നു ഇന്ത്യയെന്നും പങ്കജ് മിത്തല്‍ പറഞ്ഞു. കശ്മീരില്‍ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.
പാണ്ഡവർ മുതൽ മൗര്യന്മാർ, ഗുപ്തർ, മുഗളർ, ബ്രിട്ടീഷുകാർ എന്നിവരെല്ലാം ഇന്ത്യ ഭരിച്ചു. എങ്കിലും ഒരിക്കല്‍ പോലും രാജ്യത്തെ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു എന്നീ മതങ്ങളുടെ അടിസ്ഥാനത്തില്‍ മത രാഷ്ട്രീയമായി ചിത്രീകരിച്ചിട്ടില്ല. ഇന്ത്യ ഒരു ആത്മീയ രാജ്യമായി ആദ്യം മുതല്‍ അംഗീകരിക്കപ്പെട്ടിരുന്നു. പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക് എന്നിവയോടൊപ്പം സോഷ്യലിസം, മതേതരത്വം എന്നിവ കൂടി ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ ചെറുതാക്കുകയാണ് ചെയ്തത്. ഇത് സങ്കുചിതമായ സമീപനമാണ്. ഇന്ത്യ പുരാതന കാലം മുതൽ ഒരു ആത്മീയ രാജ്യമായിരുന്നു. ഇന്ത്യയുടെ പേര് 'സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ" എന്നായിരിക്കണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടന ഭേദഗതി മൂലം വന്നതാണ്. എന്നാല്‍ ഈ ഭേദഗതികള്‍ ആവശ്യമുണ്ടായിരുന്നോയെന്നും ഇത് ഭരണഘടനയുടെ ആമുഖത്തില്‍ ശരിയായ സ്ഥലത്താണോ ഉപയോഗിച്ചതെന്നും നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ കൂട്ടിച്ചേര്‍ത്തു.