LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പടച്ചോനാണ് എനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്: ജപ്തി ഭീഷണി നീങ്ങി; നന്ദി പറഞ്ഞ് ആമിനുമ്മ

കൊച്ചി: വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഇടപെടല്‍ മൂലം ജപ്തിയുടെ വക്കിലായിരുന്ന കിടപ്പാടം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആമിനുമ്മയും കുടുംബവും. ഇനിമുതല്‍ ജപ്തി ഭീഷണിയും അടവുമോര്‍ത്ത് ആമിനുമ്മയ്ക്ക് സങ്കടപ്പെടേണ്ടിവരില്ല. അവരുടെ കടം ലുലു ഗ്രൂപ്പ് അടച്ചു തീര്‍ത്തു. ആറുവര്‍ഷം മുന്‍പാണ് ഇളയ മകളുടെ വിവാഹത്തിനായി ആമിന 9 സെന്റ് ഭൂമി പണയം വെച്ച് രണ്ട് ലക്ഷം രൂപ വായ്പ്പ എടുത്തത്. ഭര്‍ത്താവ് സെയ്ദ് മുഹമ്മദ് അസുഖബാധിതനാവുന്നതുവരെ വായ്പ്പ മുടങ്ങാതെ അടച്ചിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങി. അതോടെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായായി നില്‍ക്കുന്ന സമയത്താണ് ആമിനക്ക് എം എ യൂസഫലിയെ കാണാന്‍ അവസരം ലഭിക്കുന്നത്.

'ഞാന്‍ ഭര്‍ത്താവിന്റെ ചെക്കപ്പുമായി ബന്ധപ്പെട്ട് മകളുടെ വീട്ടിലേക്ക് പോയപ്പോഴാണ് യൂസഫലി സാറിനെ കണ്ടത്. അന്നേരം കത്ത് കൊടുത്തു. വിഷമിക്കണ്ട, ജപ്തി ചെയ്യുലാട്ടോ, ഞാന്‍ നോക്കിക്കോളാം, ആധാരം എടുപ്പിച്ച് തരാം എന്നാണ് സാര്‍ പറഞ്ഞത്. ഇന്ന് എന്റെ വീടിന്റെ ആധാരം കയ്യില്‍ കിട്ടി. ഞാനും മക്കളും പെരുവഴിയിലായേനേ, ഒരുപാട് നന്ദിയുണ്ട്. കോടി പുണ്യം കിട്ടും' ആമിനുമ്മ പറഞ്ഞു.

യൂസഫലി ഹെലികോപ്റ്റര്‍ അപകടത്തില്‍ തന്നെ രക്ഷിച്ച കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആമിനുമ്മയെ കണ്ടത്. വീട് ജപ്തി ഭീഷണിയിലാണെന്നറിഞ്ഞ അദ്ദേഹം നടപടികള്‍ ഒഴിവാക്കാനുളള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കി. ഇതുപ്രകാരം 3,81,610 രൂപ കുടിശ്ശിക ലുലു ഗ്രൂപ്പ് അധികൃതർ ബാങ്കില്‍ അടച്ചു. ആമിനയുടെ ഭര്‍ത്താവിന്റെ ചികിത്സക്കുളള ധനസഹായവും ലുലു ഗ്രൂപ്പ് നല്‍കി.

Contact the author

Web Desk