തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി 79 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിൽ സയൻസിന് ഇരുപതും കോമേഴ്സിന് പത്തും ഹ്യുമാനിറ്റീസിന് നാല്‍പത്തൊന്‍പതും അധിക ബാച്ചുകള്‍ ഉണ്ട്. ആദ്യം 71 അധിക ബാച്ചുകള്‍ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രിസഭാ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
എസ് എസ് എല്‍ സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അധിക ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായിരിക്കും പുതിയ ബാച്ചുകൾ അനുവദിക്കുക. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ട് എന്നാണ് സൂചന. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എം എൽ എ ഷാഫി പറമ്പില്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇതേ ആവശ്യം മുന്‍ നിര്‍ത്തി രംഗത്തെത്തി. ജില്ലാ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ പരിഗണിക്കണമെന്നാണ് കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന തലത്തില്‍ സീറ്റുകളുടെ എണ്ണം കണക്കാക്കുന്നതുവഴി എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകില്ലെന്നും അതിനാല്‍ ജില്ലകളുടെ അടിസ്ഥാനത്തിലാണ് സീറ്റ് വര്‍ദ്ധിപ്പിക്കേണ്ടതെന്നും എം എല്‍ എ പറഞ്ഞിരുന്നു. പരമാവധി കുട്ടികള്‍ക്ക് പ്രവേശനം കിട്ടുന്ന തരത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നേരത്തെ നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു.