ഡല്‍ഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെതിരെ പ്രതിഷേധം. രാകേഷ് ടികായത്തിനെ അന്തിമോപചാരം അർപ്പിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തെ തിരിച്ചയക്കണമെന്നുമാവശ്യപ്പെട്ട് ഹിന്ദു സേന പ്രവര്‍ത്തകർ ബിപിന്‍ റാവത്തിന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാസേനയും പൊലീസും ഇടപെട്ട് രാകേഷ് ടികായത്തിനെ പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തെത്തിക്കുകയായിരുന്നു. അദ്ദേഹം ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് മടങ്ങിയത്.
വൈകുന്നേരം നാലരയോടുകൂടി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി. കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കം നിരവധി പേരാണ് ബിപിന്‍ റാവത്തിന് അന്തിമോപചാരങ്ങളര്‍പ്പിക്കാനായി ബ്രാര്‍ സക്വയറിലെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബുധനാഴ്ച്ചയാണ് തമിഴ്‌നാട് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട് സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചത്. വെല്ലിംഗ്ടണിലെ സൈനിക സ്കൂളില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായിരുന്നു ബിപിന്‍ റാവത്ത് യാത്ര പുറപ്പെട്ടത്. വ്യോമസേനയുടെ MI 17V5 ഹെലിക്കോപ്റ്ററിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്.
മലയാളി സൈനികൻ എ പ്രദീപ്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്. കേണര്‍ ഹര്‍ജീന്ദര്‍ സിംഗ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, സായ് തേജ, ഹാവ് സത്പാല്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ച സംഘാംഗങ്ങള്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അദ്ദേഹം നിലവില്‍ ബാംഗ്ലൂരിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.