തിരുവനന്തപുരം: വഖഫ് റാലിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ അബ്ദു റഹിമാന്‍ കല്ലായി നടത്തിയ പരാമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് കെ മുരളിധരന്‍ എം പി. മുസ്ലിം ലീഗിനെതിരെ എടുത്തിരിക്കുന്ന കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും മുരളിധരന്‍ പറഞ്ഞു.''ലീഗ് മതേതര പാര്‍ട്ടിയാണ്. യു ഡി എഫിന്‍റെ ഘടക കക്ഷികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാല്‍ കേസ് എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസെടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്''- മുരളിധരന്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതിനെതിരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. ഈ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത 10,000 പേര്‍ക്കെതിരെയാണ് വെള്ളയില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇതിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം രംഗത്തെത്തി. കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി തന്‍റെ പേര് എഴുതണമെന്ന് പി.എം.എ സലാം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീറും രംഗത്തെത്തിയിരുന്നു. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് പ്രതിഷേധ മാർച്ചിൻ്റെ റൂട്ടടക്കം തീരുമാനിച്ചത്. പൊലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും എം കെ മുനീർ കൂട്ടിച്ചേര്‍ത്തു.