LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഫിയ: സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധമെന്ന പൊലീസ് റിപ്പോര്‍ട്ട് വിവാദമാകുന്നു; കോണ്‍ഗ്രസ് സമരത്തിലേക്ക്

ആലുവ: സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധമെന്ന പൊലീസ് റിപ്പോര്‍ട്ട് വിവാദമാകുന്നു. ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ മരണത്തില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിമാന്‍ഡ് റിപ്പോർട്ട്  പൊലീസിന് തലവേദനയായിരിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ  പൊലീസിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുളള തീവ്രവാദ ബന്ധങ്ങളുണ്ടോ എന്ന് അന്വേഷിക്കും എന്ന പൊലീസിന്റെ പരാമര്‍ശമാണ് വിവാദമായത്.

ജലപീരങ്കിക്കുമുകളില്‍ കയറിയത് തീവ്രവാദ ബന്ധം മൂലമാണോ എന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപാഹ്വാനം നടത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മോഫിയ പര്‍വീണ് ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിച്ച സി ഐ സുധീറിനെതിരെ നടപടിയാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ആലുവയില്‍ സമരം നടത്തിയത്. സമരത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി ഐ ജിയുടെ കാര്‍ തടഞ്ഞ് നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. പിന്നാലെ ജലപീരങ്കിക്ക് മുകളില്‍ കയറി കൊടി നാട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുമുതല്‍ നശിപ്പിച്ചതടക്കമുളള കുറ്റങ്ങള്‍ ചുമത്തി 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന്റ് അനസ്, ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെയും മൂന്ന് പേര്‍ അറസ്റ്റിലായിരുന്നെങ്കിലും അവര്‍ക്കെതിരെ തീവ്രവാദ ബന്ധം ഉന്നയിച്ചിരുന്നില്ല.

അതേസമയം പൊലീസിന്റെ നടപടിക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. 'ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുടെ പേരുകണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പൊലീസ് ഉദ്യോഗസ്ഥരോട്,  മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസുകാരോട് വേണ്ട. ഇത് കേരളമാണ് ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍ എസ് എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും' എന്നാണ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Contact the author

Web Desk