തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം ആരോപിച്ച രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആർ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ മുനമ്പം ഡി വൈ എസ് പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡി ഐ ജി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് തീവ്രവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊഫിയ പര്‍വീണിന്‍റെ പരാതിയില്‍ കൃത്യമായ അന്വേഷണം നടത്താതിരുന്ന സി ഐ സുധീറിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത മൂന്ന് പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയെന്നും ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തുവെന്ന് കാണിച്ച് 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കേസിലെ 1,4,5 പ്രതികളാണിവർ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടിയ ചിത്രം ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദബന്ധമുണ്ടോ എന്നും അതിന്‍റെ അടിസ്ഥാനത്തിലാണോ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നും കണ്ടെത്തണം. ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസിന്‍റെ റിപ്പോര്‍ട്ടിലുള്ളത്.
പൊലിസിന്‍റെ തീവ്രവാദ പരാമര്‍ശത്തിനെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുടെ പേരുകണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പൊലീസ് ഉദ്യോഗസ്ഥരോട്, മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി കോണ്‍ഗ്രസുകാരോട് വേണ്ട. ഇത് കേരളമാണ് ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍ എസ് എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും' എന്നാണ് സുധാകരന്‍ പ്രതികരിച്ചത്.