പായിപ്പാട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത് ഗുരുതര ഇൻറലിജൻസ് വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 2019-2020 സാമ്പത്തിക വര്‍ഷം മൂന്ന് മാസത്തേക്ക് കൂടി നീട്ടിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.