ഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആര്‍ ബി ഐ നിലപാടിന് പിന്തുണയുമായി കേന്ദ്ര ധനകാര്യമന്ത്രാലയം. സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ ആവശ്യം ആര്‍ ബി ഐ തള്ളിയതാണെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ആര്‍ ബി ഐ പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 2020 സെപ്തംബര്‍ 29 - ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമപ്രകാരം, റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ല. സഹകരണ സംഘങ്ങളെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ ബി ഐ അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍റ് ക്രഡിറ്റ് ഗ്യാരണ്ടിയും കോര്‍പ്പേറേഷന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍ ബി ഐയുടെ ഈ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് കേരളം ആരോപിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ ഇത്തരം നിലപാടുകളില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ ആര്‍ ബി ഐ തീരുമാനം പുനപരിശോധിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.