മുസ്ലിം ലീഗിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ അബ്ദു റഹിമാന്‍ കല്ലായി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സി പി എം നേതാവ് കെ ടി ജലീല്‍. മന്ത്രി റിയാസിന്‍റേത് കല്യാണമല്ല വ്യഭിചാരമാണെന്ന് പുലമ്പാന്‍ സ്വര്‍ണക്കച്ചവടക്കാരന്‍ മൌലാനക്ക് എവിടുടെ നിന്നാണ് ധൈര്യം കിട്ടിയതെന്നും, സി എച്ചിൻ്റെയും ശിഹാബ് തങ്ങളുടെയും പാര്‍ട്ടിയുടെ തല താലിബാനുമായും ഉടല്‍ ലീഗുമായി പരിണമിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു. തലശ്ശേരിയിൽ ആർ എസ് എസുകാർ വിളിച്ചുകൂവിയതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കളും പ്രവർത്തകരും അട്ടഹസിച്ചതും തമ്മിൽ എന്തു വ്യത്യാസമെന്നും ജലീല്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വഖഫ് റാലി ലീഗിനെ താലിബാൻ ലീഗാക്കി.
കോഴിക്കോട് കടപ്പുറത്ത് നാലാളെ കണ്ടാൽ വർഗ്ഗീയ വിഷം ചീറ്റാതെ എങ്ങിനെ അണികളോട് സംസാരിക്കാമെന്ന് ലീഗ് നേതാക്കൾ ഇനിയും പഠിക്കേണ്ടതുണ്ട് എന്നാണ് കഴിഞ്ഞ ദിവസം അവർ നടത്തിയ വഖഫ് സംരക്ഷണ റാലി നിരീക്ഷിച്ച ഏതൊരാൾക്കും തോന്നുക. ചങ്ങലക്ക് ഭ്രാന്താവുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് അക്ഷരാർത്ഥത്തിൽ കണ്ടത് ലീഗിൻ്റെ വഖഫ് സംരക്ഷണ റാലിയിലാണ്.
കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രിക്കെതിരെ ലീഗണികൾ മുഴക്കിയ മുദ്രാവാക്യം വംശീയ അധിക്ഷേപത്തിൻ്റെ അങ്ങേ അറ്റമാണ്. അദ്ദേഹത്തെ പച്ചക്ക് കത്തിക്കുമെന്നും ലീഗ് പ്രവർത്തകർ ഭ്രാന്തമായി അലറി വിളിക്കുന്നത് കേട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അത്യന്തം ആപൽക്കരമായ വർഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനയാണ് മുതിർന്ന ഒരു ലീഗ് നേതാവ് പാണക്കാട് തങ്ങൻമാരുടെയും ലീഗ് നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടത്തിയത്. റിയാസിൻ്റേത് വിവാഹമല്ല വ്യഭിചാരമാണെന്ന് പുലമ്പാൻ ഈ സ്വർണ്ണക്കച്ചവടക്കാരൻ മൗലാനക്ക് എവിടെനിന്നാണ് ധൈര്യം കിട്ടിയത്?
നോട്ടിൻ മെത്തയിൽ കിടന്നുറങ്ങുന്ന വേറൊരു നേതാവ് ആക്രോഷിച്ചത് ലീഗിൽ നിന്ന് പോയാൽ ദീനിൽ നിന്ന് അഥവാ മതത്തിൽ നിന്ന് പോയി എന്നാണ്. ഇവരൊക്കെ പ്രതിനിധാനം ചെയ്യുന്നതാണ് ദീനെങ്കിൽ (മതം) അതിൽ നിന്ന് പുറത്ത് പോയാൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു ബഹുസ്വര സമൂഹത്തിൽ ഇങ്ങിനെയൊക്കെ പറയാനും അത് തലയാട്ടി അംഗീകരിക്കാനും ലീഗെന്ന രാഷ്ട്രീയ പാർട്ടിക്കും അതിൻ്റെ നേതൃത്വത്തിനും എങ്ങിനെയാണ് സാധിക്കുന്നത്?
തലശ്ശേരിയിൽ ആർ.എസ്.എസുകാർ വിളിച്ചുകൂവിയതും കോഴിക്കോട് കടപ്പുറത്ത് ലീഗ് നേതാക്കളും പ്രവർത്തകരും അട്ടഹസിച്ചതും തമ്മിൽ എന്തു വ്യത്യാസം? ഖാഇദെ മില്ലത്തിൻ്റെയും സി.എച്ചിൻ്റെയും ശിഹാബ് തങ്ങളുടെയും പാർട്ടി പതുക്കെ പതുക്കെ തല താലിബാനും ഉടൽ ലീഗുമായി പരിണമിക്കുകയാണോ?
കോൺഗ്രസ്സ് ഉൾപ്പടെയുള്ള UDF ലെ കക്ഷികൾ ലീഗ് സംഘടിപ്പിച്ച "വർഗ്ഗീയ സംരക്ഷണ റാലി'' യോട് അവലംബിക്കുന്ന മൗനം അത്യന്തം കുറ്റകരമാണ്. ലീഗിൻ്റെ ഏത് പിത്തലാട്ടത്തിനും കുടപിടിച്ച് കൊടുക്കുന്ന മുസ്ലിം മത സമുദായ നേതാക്കൾ വഖഫ് സംരക്ഷണ റാലിയുടെ മറവിൽ നടന്ന മതനിരപേക്ഷ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തത് തീർത്തും അശ്ചര്യകരമാണ്. പള്ളി മിമ്പറുകൾ ഉപയോഗിക്കേണ്ടത് ഇത്തരം തോന്നിവാസങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽകരിക്കാനാണ്.
മതത്തിൻ്റെ ലേബലൊട്ടിച്ച് മുസ്ലിം ലീഗ് നേതൃത്വം കാട്ടിക്കൂട്ടാനിടയുള്ള താന്തോന്നിത്തങ്ങളെയും ചീഞ്ഞളിഞ്ഞ വർഗ്ഗീയതയേയും മുൻകൂട്ടിക്കണ്ട് നിലപാടെടുത്ത സമസ്ത നേതൃത്വവും അവരുടെ അമരക്കാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊ: ആലിക്കുട്ടി മുസ്ല്യാരും എത്ര മഹോന്നതരാണ്. പ്രമുഖ സുന്നി നേതാവ് ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാർ എത്ര ക്രാന്തദർശിയാണ്.
കോഴിക്കോട് കടപ്പുറത്ത് കണ്ടതും കേട്ടതുമാണ് ലീഗിൻ്റെ പുതിയ രൂപവും ഭാവവുമെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉപ്പുവെച്ച കലം പോലെ ലീഗ് മാറ്റി നിർത്തപ്പെടുന്ന കാലം വിദൂരമല്ല. മുസ്ലിം ലീഗിൻ്റെ വഖഫ് സംരക്ഷണ റാലി കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സിനേൽപ്പിച്ച മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുന്ന ലക്ഷണമില്ല. ലീഗിൻ്റെ മുഖത്ത് അത് തീർത്ത വലിയ കറുത്തപാടും പതിറ്റാണ്ടുകളോളം മായാതെ നിൽക്കും. കേവല ക്ഷമാപണം കൊണ്ട് മായുന്നതാണോ ആ പാപക്കറ? കാലം മറുപടി പറയട്ടെ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക