ബംഗളുരു: തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലിരിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് ചര്‍മ്മം വെച്ചുപിടിപ്പിക്കുന്നു. വരുണ്‍ സിംഗിന് വെച്ചുപിടിപ്പിക്കാനുളള ചര്‍മ്മം (സ്‌കിന്‍ ഗ്രാഫ്റ്റ്) ബംഗളുരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌കിന്‍ ബാങ്ക് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിന് കൈമാറി. അപകടത്തില്‍ എണ്‍പത് ശതമാനത്തിലേറേ പൊളളലേറ്റ വരുണ്‍ സിംഗ് വ്യോമസേനയുടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. വരുണ്‍ സിംഗിന്റെ ജീവന്‍ നിലനിര്‍ത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പൊളളലേറ്റ വ്യക്തികളില്‍ വെച്ചുപിടിപ്പിക്കുന്ന ചര്‍മ്മത്തിന്റെ ലഭ്യത പരിമിതമാണ്. നിലവില്‍ ഹോസ്പിറ്റലിലുളള സ്‌കിന്‍ ഗ്രാഫ്റ്റ് അദ്ദേഹത്തിന് വെച്ചുപിടിപ്പിക്കും. കൂടുതല്‍ ആവശ്യമായി വരികയാണെങ്കില്‍ മുംബൈയിലെയോ ചെന്നൈയിലെയോ സ്‌കിന്‍ ബാങ്കുകളില്‍ നിന്ന് വാങ്ങുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ എട്ടിന് കൂനൂരില്‍ നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയാണ് വരുണ്‍ സിംഗ്. അപകടത്തില്‍ സംയുക്ത സൈനിക മേധാവിയുള്‍പ്പെടെ 12 പേരും മരിച്ചിരുന്നു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്, കേണര്‍ ഹര്‍ജീന്ദര്‍ സിംഗ്, ലാന്‍സ് നായിക് വിവേക് കുമാര്‍, ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, സായ് തേജ, ഹാവ് സത്പാല്‍ തുടങ്ങിയവരാണ് അപകടത്തില്‍ മരിച്ച സംഘാംഗങ്ങള്‍.