മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് കാലത്ത് ഉറങ്ങാതിരുന്ന് തീവെട്ടിക്കൊള്ള നടത്തുകയായിരുന്നോ എന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. 550 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്ക് വാങ്ങിയതും, 1500 രൂപ വിലയുള്ള തെർമോമീറ്റർ 5400 രൂപയ്ക്ക് വാങ്ങി ലക്ഷങ്ങൾ വെട്ടിച്ചതും പൊതുവിപണിയേക്കാൾ 10000 രൂപ കൂടുതൽ വില നൽകി ആരോഗ്യവകുപ്പിൽ എസി, ഫ്രിഡ്ജ് എന്നിവ വാങ്ങിയതുമടക്കം ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് പ്രതിപപക്ഷം നേരത്തെ പറഞ്ഞിരുന്നതാണെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"ഉറങ്ങിയിട്ടില്ല സാർ ഉറങ്ങിയിട്ടില്ല"
ആരോഗ്യമന്ത്രി കെ കെ ഷൈലജയെക്കുറിച്ച് ഒരു സിപിഎം യുവ എം എൽ എ കഴിഞ്ഞ നിയമസഭയിൽ പറഞ്ഞതാണിത്. ഇന്നീ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയായിരിക്കുകയാണ്. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് കേരളത്തിലെ ജനങ്ങൾ ആശങ്കാകുലരായി, വിറങ്ങലിച്ചു നിന്ന കാലത്ത്, ഇതൊരവസരമാക്കി, ഉറങ്ങാതെ തീവെട്ടി കൊള്ള നടത്തുകയായിരുന്നു ഷൈലജയും സംഘവും !
550 രൂപയുടെ പിപിഇ കിറ്റ് 1550 രൂപയ്ക്ക് ഒരു തട്ടിക്കൂട്ട് കമ്പനിയിൽ നിന്ന് വാങ്ങിയത്, 1500 രൂപ വിലയുള്ള തെർമോമീറ്റർ 5400 രൂപയ്ക്ക് വാങ്ങി ലക്ഷങ്ങൾ വെട്ടിച്ചത്, പൊതുവിപണിയേക്കാൾ 10000 രൂപ കൂടുതൽ വില നൽകി ആരോഗ്യവകുപ്പിൽ എസി, ഫ്രിഡ്ജ് എന്നിവ വാങ്ങിയത്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിന്റെ ആരോഗ്യവകുപ്പ് നിർജ്ജീവവും, ഡെങ്കി പനി, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്, മാധ്യമ സഖാക്കളെക്കൊണ്ട് വാഴ്ത്തുപാട്ടുകൾ എഴുതിച്ചുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തുടർഭരണം നേടുകയായിരുന്നു ഇടതുമുന്നണി.
കെ കെ ഷൈലജയെ പുതിയ മന്ത്രിസഭയിൽ നിന്നും, മന്ത്രിയുടെ വിശ്വസ്തരായ 2 ഉദ്യോഗസ്ഥർക്ക് ആരോഗ്യ വകുപ്പിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നത് അഴിമതിപ്പണത്തിന്റെ വീതം വെക്കലിൽ പാർട്ടിയിലെ ഉന്നതരുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണോയെന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിലുണ്ട്. പുര കത്തുമ്പോൾ വാഴ വെട്ടുക മാത്രമല്ല, കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്ക് ചാടിക്കയറി കഴുക്കോൽ കൂടി ഊരിയെടുത്ത മന്ത്രിയായിട്ടാണ് കെ കെ ഷൈലജ ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ നിൽക്കുന്നത്.
സി പി എമ്മിനോട് ,
കേരള ചരിത്രത്തിലെ ഏറ്റവും മോശം ആരോഗ്യ മന്ത്രി ആയിരുന്നിട്ടും നോട്ടുകെട്ടുകൾ വാരി വിതറി നിങ്ങൾ വെള്ളി വെളിച്ചത്തിൽ നിർത്തിയ ഷൈലജയെ പോലുള്ള ബിംബങ്ങളുടെ അഴിമതിക്കറ പുരണ്ട യഥാർത്ഥ രൂപം ജനങ്ങളുടെ മുന്നിൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. ഈ അഴിമതികൾക്കും അനീതികൾക്കും നിങ്ങളെ കൊണ്ട് കണക്കു പറയിക്കാതെ കാലം കടന്നു പോകില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക