ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹർജിയാണിത്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
അതേസമയം, എറണാകുളത്തെ സി എം ജെ കോടതിയില്‍ കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വണ്ടിയിലേക്കാണ് ഒരു സംഘം അതിക്രമിച്ച് കയറിയത്. വാഹനത്തിനുള്ളില്‍ വെച്ച് നടിയെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ നടി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടയില്‍ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്തെത്തിയിരുന്നു. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തന്നോടോപ്പമുണ്ടാകണമെന്നാണ് ഒരു പൊതുപരിപാടിയില്‍ വെച്ച് ദിലീപ് ആവശ്യപ്പെട്ടത്. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു.