തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുളള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ ഐ ഡി ഡബ്ല്യു എ). പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും ഇഷ്ടമുളള ഇണയെ വിവാഹം ചെയ്യുന്നതിന് തടസമാകുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പറയുന്നു. എ ഐ ഡി ഡബ്ല്യു എ പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.
'പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുളള കേന്ദ്ര ക്യാബിനെറ്റിന്റെ തീരുമാനത്തോട് അസോസിയേഷന്‍ ശക്തമായി വിയോജിക്കുന്നു. വിദ്യാഭ്യാസം, ഭക്ഷണം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം ഒട്ടും ഫലപ്രദമല്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് അവരുടെ തെരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കാനേ ഈ നിയമം ഉപകരിക്കുകയുളളു. ഇത്തരം നിയമങ്ങള്‍ സ്വകാര്യതക്കും സ്വയംനിര്‍ണയാവകാശത്തിനും മേലുളള കടന്നുകയറ്റമാണ്' അസോസിയേഷന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് AIDWA മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.- അസോസിയേഷന് ചൂണ്ടിക്കാട്ടി.