ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തിയതിനെ അംഗീകരിക്കാനാവില്ലെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പതിനെട്ടാം വയസില്‍ വോട്ടുചെയ്യുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തെ സംബന്ധിച്ച് തീരുമാനം എടുക്കാനും അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
'പതിനെട്ട് വയസുളള ഒരു പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുളള അവകാശം വേണം. അവര്‍ ഇരുപത്തിയഞ്ചാം വയസില്‍ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനുളള സ്വാതന്ത്ര്യം വേണം. ഇനി അവര്‍ക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ലെങ്കില്‍ അതിനുളള സ്വാതന്ത്ര്യവും ലഭിക്കണം. വിവാഹപ്രായം ഉയര്‍ത്തിയതിലൂടെ സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ കുറ്റകൃത്യമാക്കുന്നത്' ബൃന്ദാ കാരാട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവാഹപ്രായം ഉയര്‍ത്തുന്നത് സ്ത്രീശാക്തീകരണത്തെ സഹായിക്കില്ല. സ്ത്രീയുടെ വിവാഹപ്രായം കൂട്ടുന്നതിനുപകരം അവര്‍ക്ക് പഠിക്കാനും പോഷകാഹാരം ലഭിക്കാനുമുളള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്താനായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങളൊന്നും തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുളള നീക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയെന്നാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ബില്ലിനെതിരെ മുസ്ലീം ലീഗ് എംപിമാര്‍ അടിയന്തരപ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുളള ഇടത് എംപിമാരടക്കം അതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഇതുവരെ രംഗത്തുവന്നിട്ടില്ല.