തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുളള കേന്ദ്രസര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.
'വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമാണ്' എന്നാണ് പി കെ ശ്രീമതി പറഞ്ഞത്.
വിവാപ്രായം ഉയർത്തിയതിനെതിരെ സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. പതിനെട്ടാം വയസില്‍ വോട്ടുചെയ്യുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തെ സംബന്ധിച്ച് തീരുമാനം എടുക്കാനും അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണെന്നുമാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും ഇഷ്ടമുളള ഇണയെ വിവാഹം ചെയ്യുന്നതിന് തടസമാകുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ഭക്ഷണം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം ഒട്ടും ഫലപ്രദമല്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് അവരുടെ തെരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും പ്രതികൂലമായി ബാധിക്കും. പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കാനേ ഈ നിയമം ഉപകരിക്കുകയുളളു. ഇത്തരം നിയമങ്ങള്‍ സ്വകാര്യതക്കും സ്വയംനിര്‍ണയാവകാശത്തിനും മേലുളള കടന്നുകയറ്റമാണ്' എന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞത്.