ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ നടത്തിയ ബലാത്സംഗ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഒരു കാരണവശാലും കോണ്‍ഗ്രസ് എം എല്‍ എയുടെ ബലാത്സംഗ പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയാണ് ഇത്തരം ക്രൂരമായ കാര്യങ്ങളെ കുറിച്ച് നിസാരമായി സംസാരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ബലാത്സംഗം തടുക്കാനാകാത്ത സാഹചര്യമാണെങ്കിൽ ആസ്വദിക്കുക എന്നായിരുന്നു മുന്‍ സ്പീക്കര്‍ കൂടിയായ കെ ആര്‍ രമേഷ് കുമാറിന്‍റെ പരാമര്‍ശം. നിയമസഭയിലായിരുന്നു എം എല്‍ എ വിവാദ പ്രസ്താവന നടത്തിയത്.
'കെ ആര്‍ രമേഷ് കുമാറിന്‍റെ പ്രസ്താവനയെ അപലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുക. ഇത് കോണ്‍ഗ്രസിന്‍റെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഒരു കാരണവശാലും ഇത്തരം പ്രസ്താവനകളെ പാര്‍ട്ടി അംഗീകരിക്കില്ല. ബലാത്സംഗം ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്' - പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. എം എല്‍ എയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും രംഗത്തെത്തിയിരുന്നു. രമേഷ് കുമാറിന്‍റെ വിവേക ശൂന്യമായ പെരുമാറ്റത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം ഇത്തരത്തിലല്ല എന്നാണ് രൺദീപ് സുർജേവാല കഴിഞ്ഞ ദിവസം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബലാത്സംഗവുമായി ബന്ധപ്പെട്ട പ്രസ്താവന വലിയ വിവാദമായതോടെ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി എം എല്‍ എ രംഗത്തെത്തിയിരുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടായി എന്ന് മനസിലാക്കുന്നു. നിയമസഭയില്‍ വളരെ അശ്രദ്ധമായി നടത്തിയ ഒരു പ്രസ്തവാനയില്‍ ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുകയാണ്. ക്രൂരമായ കുറ്റകൃത്യത്തെ നിസാരവത്ക്കരിക്കുക എന്നതായിരുന്നില്ല ഞാന്‍ ഉദ്ദേശിച്ചത്. ഇനി മുതൽ ഞാന്‍ വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കും - രമേഷ് കുമാര്‍ പറഞ്ഞു.