തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെത് അനധികൃത ദത്ത് തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ശിശുക്ഷേമ സമിതിക്ക് അനാഥാലയം നടത്താനുളള ലൈസന്‍സ് മാത്രമേ ഉളളുവെന്നും അന്തര്‍സംസ്ഥാന ദത്ത് കൊടുക്കാനുളള ലൈസന്‍സ് ഇല്ലെന്നും വ്യക്തമാക്കുന്ന രേഖകള്‍ അനുപമയ്ക്ക് കോടതിയില്‍ നിന്ന് ലഭിച്ചു. തിരുവനന്തപുരം കുടുംബക്കോടതിയാണ് രേഖകള്‍ അനുപമയ്ക്ക് കൈമാറിയത്.
കുടുംബക്കോടതി നല്‍കിയ രേഖകളില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സാണ് ശിശുക്ഷേമ സമിതിയുടേത്. 2021 ജൂണ്‍ 30 ഓടെ ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുളള ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നു. അനാഥാലയത്തിനുളള ലൈസന്‍സ് 2022 ഡിസംബര്‍ 19 വരെയുണ്ടെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞതിനുശേഷമാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത്. ഇതോടെ നടന്നത് കുട്ടിക്കടത്ത് തന്നെയാണെന്ന് വ്യക്തമാവുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദത്തെടുക്കല്‍ നിയമങ്ങള്‍ ലംഘിച്ചതിനും വ്യാജ ലൈസന്‍സ് കോടതിയില്‍ ഹാജരാക്കിയതിനും സംസ്ഥാന ശിശുക്ഷേമ സമിതിയെ കരിമ്പട്ടികയിലുള്‍പ്പെടുത്തി ദത്ത് നല്‍കല്‍ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കുമെന്നും അനുപമ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി ഭരണ സമിതി പിരിച്ച് വിട്ട് കോടതിയെ കബളിപ്പിച്ചതിനെ ജനറൽ സെകട്ടറി ഷിജൂഖാനെ പ്രൊസിക്യൂട്ട് ചെയ്യണമെന്നും അനുപമ കൂട്ടിച്ചേർത്തു.
നേരത്തെ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്കുളള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമിതിക്കുണ്ടെന്ന് ഷിജു ഖാന്‍ ആവര്‍ത്തിച്ച് വാദിച്ചിരുന്നു. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അവാസ്ഥവങ്ങളും ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ അപമാനിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഷിജു ഖാന്‍ ആരോപിച്ചിരുന്നു എന്നാല്‍ കോടതിയില്‍ ശിശുക്ഷേമ സമിതി സമര്‍പ്പിച്ച രേഖകളില്‍തന്നെ ഷിജു ഖാന്‍ പറഞ്ഞത് പച്ചക്കളളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ദത്ത് വിഷയവുമായി ബന്ധപ്പെട്ട വീഴ്ച്ചകള്‍ക്ക് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജും ഉത്തരവാദിയാണെന്നാണ് അനുപമ പറയുന്നത്. സര്‍ക്കാരിന്റെയും മന്ത്രിയുടെയും ശിശുക്ഷേമ സമിതിയുടെയും ഇടപെടലുകള്‍ സുതാര്യമാണെങ്കില്‍ വനിതാ ശിശുക്ഷേമ സമിതി ഡയറക്ടര്‍ ടി വി അനുപമ ഐ എ എസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അനുപമ ആവശ്യപ്പെടുന്നു.