ബാംഗളൂര്‍: കര്‍ണാടക നിയമസഭയില്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലിന്‍മേല്‍ ചര്‍ച്ച ഇന്നും തുടരും. സര്‍ക്കാരിന്‍റെ പുതിയ ബില്ലിനെതിരെ കോണ്‍ഗ്രസും ജെ ഡി എസും ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതേസമയം, ബെലഗാവിൽ ക്രൈസ്തവ സംഘടനകൾ ഇന്ന് മുതല്‍ പ്രതിഷേധം ആരംഭിക്കും. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒന്നും കാര്യമായി എടുക്കുന്നില്ലെന്നും സംസ്ഥാനത്തിന് ഇത്തരം ഒരു നിയമം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മതപരിവർത്തനത്തിന് പത്ത് വർഷം വരെ തടവ് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ബില്ല് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയില്ല. നിയമം അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക. പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റവും ശിക്ഷാപരിധിയില്‍ ഉള്‍പ്പെടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു. ബില്ല് അനുസരിച്ച് പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റാരോപിതർക്കായിരിക്കും.
വിവാഹം കഴിക്കുവാന്‍ വേണ്ടി മതം മാറ്റിയാലും പത്ത് വര്‍ഷം വരെ ശിക്ഷയുണ്ടാകും. നിര്‍ബന്ധിച്ചുള്ള മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും കളക്ടറെ വിവരം രേഖാമൂലം അറിയിക്കണം. അതോടൊപ്പം, മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്‌ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമായിരിക്കും വിവാഹത്തിന് നിയമസാധുത ഉണ്ടാവുക.