ഗവണ്മെന്റ് ചീഫ് വിപ്പ് എൻ ജയരാജിന് 25 അംഗ ജംബോ പേർസണൽ സ്റ്റാഫിനെ അനുവദിച്ചതിനെ അടപടലം ന്യായീകരിച്ചുകൊണ്ട് ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. അനാവശ്യ ചിലവ് ഒഴിവാക്കാന്‍ ചീഫ് വിപ്പ് പദവി വേണ്ടെന്ന് ഇടതുമുന്നണിയില്‍ വാദിച്ച സി.പി.ഐ എല്ലാ ആദര്‍ശങ്ങളും കാറ്റില്‍പറത്തിയാണ് പദവി ഏറ്റെടുത്തത്. ഔദ്യോഗിക വസതിയും വാഹനവുമില്ലാതെ ചിലവ് ചുരുക്കുമെന്നൊക്കെ പദവി ഏറ്റെടുത്തശേഷം വലിയ വായില്‍ പ്രഖ്യാപിച്ച ആളായിരുന്നു മുന്‍ ചീഫ് വിപ്പ് കെ. രാജന്‍. എന്നിട്ട് 'ഭരണം സുഗമാമാക്കുന്നതിനുവേണ്ടി മാത്രം' വെറും പത്തുപേരെ അദ്ദേഹം നിയമിച്ചു.
എന്നാല്‍ രണ്ടുവര്‍ഷത്തിനിപ്പുറം 'കൂടുതല്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനും' പലിശസഹിതം ഖജനാവില്‍ കയ്യിടാനുമാണ് സിപിഐ ശ്രമിക്കുന്നത്. സിപിഎമ്മാകട്ടെ 'സന്തോഷമേയുള്ളൂ' എന്നമട്ടില്‍ തലയാട്ടുകമാത്രമല്ല, ശക്തമായി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായക വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക എന്ന 'ഭാരിച്ച' ഉത്തരവാദിത്തമാണ് ചീഫ്വിപ്പിനുള്ളത്. അത് നിര്‍വ്വഹിക്കാന്‍ മിനിമം 25 സ്റ്റാഫുകളെങ്കിലും വേണ്ടിവരുമെന്നാണ് സിപിഐയുടെ എസ്റ്റിമേഷന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതുകൊണ്ടുതന്നെ, സൈബര്‍ സഖാക്കള്‍ക്ക് ന്യായീകരണത്തിനുള്ള പ്രധാന 'ക്യാപ്സൂള്‍' തയ്യാറാക്കി നല്‍കിയത് സംസ്ഥാന സേക്രട്ടറി സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനാണ്. 'കാബിനറ്റ് റാങ്ക് ഉള്ളയാൾക്ക് 25 സ്റ്റാഫിനെ നിയമിക്കാം. അതിൽ ഒരു തെറ്റുമില്ല. കുറേപേരെ നിയമിച്ചതുകൊണ്ടൊന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണ സിപിഐ ചീഫ് വിപ്പ് 10 പേരെ മാത്രം നിയമിച്ചത് ആ സമയത്തേക്കുള്ള ക്രമീകരണം മാത്രമായിരുന്നു. പി സി ജോർജ് 30 പേരെ നിയമിച്ചപ്പോൾ അന്ന് അതിനെ എതിർത്തത് 30 പേരെ നിയമിച്ചതുകൊണ്ട് ആണ്. ഇപ്പോൾ 25 അല്ലെ ഉള്ളൂ...' എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. അവസാന വരിയിലെ 30/25 സർക്കസ് കേന്ദ്ര മന്ത്രി മുരളീധരൻ പെട്രോൾ വിലയുടെ കഥ പറഞ്ഞ അതേ ടോണിലാണ് എന്നതാണ് ഏറ്റവും ഗംഭീരം.
പി സി ജോര്‍ജ്ജും ഉമ്മന്‍ചാണ്ടിയും ഖജനാവ് കൊള്ളയടിക്കുകയാണ് എന്നൊക്കെ പറഞ്ഞ് സമരം ചെയ്ത് സ്റ്റാഫുകളുടെ എണ്ണം 30-ല്‍ നിന്നും 20 ആക്കി കുറപ്പിച്ച കോടിയേരിയല്ല അത് പറയുന്നത്. പിണറായി വിജയന്‍ നാട് ഭരിക്കുമ്പോള്‍ 'വെറും' ഒരു പാര്‍ട്ടി സെക്രട്ടറി മാത്രമായ കോടിയേരിയാണ്. കാര്യങ്ങള്‍ അത്രമേല്‍ ലളിതമാണ്. ഞങ്ങൾക്ക് 99 സീറ്റ് ഉണ്ട്. തോന്നും പോലെ ഭരിക്കും. കടം വാങ്ങിമുടിച്ചിട്ട് ആണേലും ആശ്രിതരെ എവിടെയും നിയമിക്കും. ധനക്കമ്മി കൂടിയെങ്കിലും കിഫ്ബി ഉണ്ടല്ലോ. 25 ആക്കി. ന്യായീകരിക്കാൻ സൈബർ ചാവേറുകളും ഭക്തരും ഉണ്ട്. ആരുണ്ടിവിടെ ചോദിക്കാൻ! എന്നാണ്.