എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കിറ്റക്‌സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഉണ്ടായ ആക്രമണം വെറും യാദൃശ്ചികം മാത്രമാണെന്നും മറ്റ് പ്രചാരണങ്ങള്‍ രാഷ്ട്രീയപരമായി ഉണ്ടാകുന്നതാണെന്നും സാബു ജേക്കബ് പറഞ്ഞു.
'ആദ്യമായാണ് അവിടെ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ഒരു സംഘം തൊഴിലാളികള്‍ പുറത്തിറങ്ങി. ശബ്ദം മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നുപറഞ്ഞ് മറ്റൊരു വിഭാഗം അതിനെ എതിര്‍ത്തു. അങ്ങനെയാണ് അവിടെ പ്രശ്‌നം ആരംഭിച്ചത് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും അവര്‍ ആക്രമിച്ചതോടെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും തൊഴിലാളികള്‍ ആക്രമിച്ചു. അവരെന്തോ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്'- സാബു ജേക്കബ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കമ്പനിയുടെ ചരിത്രമെടുത്തുനോക്കിയാല്‍ ഒരുകാലത്തും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും കുറ്റവാളികളായി ആരുണ്ടെങ്കിലും അവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്ന് ഉപയോഗമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അതില്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അർധരാത്രിയോടുകൂടിയായിരുന്നു സംഭവം. ക്രിസ്മസ് കരോളിനെ തുടര്‍ന്നുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സ്ഥലത്തെത്തിയ പൊലീസിന് നേരേയും അഥിതി തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനെ ക്രൂരമായി മർദിക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ റെയ്ഡ് തുടരുകയാണ്.