തിരുവനന്തപുരം: ഒമൈക്രോണ്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പുതുവത്സര പിറവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലർച്ചെ അഞ്ച് വരെയാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം.
കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഒമൈക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കൗമാരക്കാരായ കുട്ടികള്‍ക്ക് വാക്സിന്‍ നല്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാണ് കുട്ടികളുടെ വാക്‌സിനേഷന് ആരംഭിക്കുക. ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ കണക്കനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് വാക്‌സിന്‍ നല്‍കിയാല്‍ മതി. ഈ പ്രായപരിധിയിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.