കൊച്ചി: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കഴിഞ്ഞ ആഴ്ച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരളാ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനുളളിലേക്ക് മേയറുടെ കാര്‍ കയറിയത് ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം. രാഷ്ട്രപതിയുടെ വാഹനങ്ങള്‍ക്കിടയിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റിയതോടെ മേയര്‍ക്ക് വിവരമില്ലെന്ന് മനസിലായി എന്നാണ് മുരളീധരന്‍ പറഞ്ഞത്. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുന്‍പ് തിരുവനന്തപുരത്തെ മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോ ഒരു കാര്യം മനസിലായി. അതിന് വിവരമില്ല. ആരെങ്കിലും രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുളളിലേക്ക് ഹോണടിച്ച് അതിക്രമിച്ച് കയറുമോ? രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടേയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറിയാല്‍ സ്‌പോട്ടില്‍ വെടിവെക്കുക എന്നതാണ് നയം. കീ ന്ന് പറഞ്ഞ് ഹോണടിച്ച് കയറ്റുകയാ. അതിന് ഠേ എന്നായിരിക്കും മറുപടി. ഇതൊക്കെ പറഞ്ഞുമനസിലാക്കാന്‍ സിപിഎമ്മില്‍ ബുദ്ധിയുളള ഒരുത്തനുമില്ലേ'-എന്നാണ് മുരളീധരന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാനായി പൂജപ്പുരയിലേക്ക് പോകുംവഴിയാണ് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയത്. ഇതാദ്യമായല്ല കെ മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത്. മേയറെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണ് എന്നാണ് മുന്‍പ് മുരളീധരന്‍ പറഞ്ഞത്. മുരളീധരന്റെ പ്രസ്താവനക്കെതിരെ മേയർ പരാതി നല്‍കിയിരുന്നു.