തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിക്കും. രാത്രി 10 മണിക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്.
നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഒമൈക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.
പുതുവത്സര പിറവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം ആയി. വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കലക്ടർമാർ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ഇതും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിട്ടുണ്ട്.