ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചു. കര്‍ണാടകയിലെ ബലാഗവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ആളുകളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. തീവ്ര ഹിന്ദുത്വവാദികള്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു. വീട്ടില്‍ പ്രാര്‍ഥന നടത്തിയാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും കുടുംബം പറഞ്ഞു. ആക്രമണം നടത്തിയവരിൽ ഏഴ് പേർക്കെതിരെ എസ്.സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യത്തിന്‍റെ പല ഭാഗത്തും ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റാനാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നതെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.