തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തളളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാം, എന്നാല്‍ താനും കെ പി സി സി പ്രസിഡന്റും പറയുന്നതായിരിക്കും പാര്‍ട്ടി നിലപാട് എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ഡി ലിറ്റ് വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.
'രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതാണ് ഏകീകൃത നിലപാട്. പാര്‍ട്ടി നേതാക്കളോട് സംസാരിച്ചാണ് തീരുമാനമെടുത്തത്. കെ പി സി സി പ്രസിഡന്റും സമാന നിലപാടാണ് എടുത്തത്. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്' - വി ഡി സതീശന്‍ പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുളള ശുപാര്‍ശ സര്‍ക്കാര്‍ ഇടപെട്ട് കേരളാ സർവ്വകലാശാല വി സി മടക്കി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഗവര്‍ണര്‍ ഇടപെട്ട് ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പദവിയുടെ ദുരുപയോഗമാണ് എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂര്‍ വി സി നിയമനം നിയമവിരുദ്ധമാണെങ്കില്‍ വി സിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീനല്ല. തെറ്റുപറ്റിയെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ കുറ്റക്കാരനാണ് എന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.