ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ഇടുക്കിയ്ക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്. 'മലബാര്‍ മന്ത്രി' എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തില്‍ പരിഹാസമുയര്‍ന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമാണ് നൽകുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂർണ്ണ അവഗണനയാണെന്നും പ്രതിനിധികൾ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന് പ്രധിനിധികള്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇടുക്കി ജില്ല സമ്മേളനത്തില്‍ പോലീസ് വീഴ്ച സമ്മതിക്കുന്ന നിലപാടായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നോട്ടുവെച്ചത്. എന്നാല്‍, ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടുക്കിയെ അവഗണിക്കുകയാണെന്ന വിമര്‍ശനത്തെ അദ്ദേഹം തള്ളി. വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലിസിന്‍റെ വീഴ്ചകള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എണ്ണിയെണ്ണി പറഞ്ഞു. വീഴ്ചകള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അവര്‍ക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.