ചെന്നൈ: തമിഴ്നാട്ടില്‍ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നു. ഇന്നലെ രാത്രി ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാർത്തിക്, മഹേഷ് എന്നിങ്ങനെ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകികളെ കണ്ടെത്തിയത്.
അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നും ഇവര്‍ പൊലീസിന് നേരെ ബോബെറിഞ്ഞു എന്നുമാണ് പൊലീസ് പറയുന്നത്. ഈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായാണ് വെടിവെച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എന്‍കൗണ്ടര്‍ നടത്തിയത്.
അതേസമയം, ചെങ്കല്‍പ്പെട്ടയുടെ ക്രമസമാധാന സുരക്ഷക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് എസ് പിയായി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് വെള്ളദുരൈ ചുമതലയേറ്റെടുത്തത്. ചെങ്കൽപ്പേട്ട്, കാഞ്ചീപുരം ജില്ലകൾക്കായുള്ള സ്പെഷ്യൽ എസ്.പിയായാണ് വെള്ളദുരൈ ചാർജ്ജെടുത്തിരിക്കുന്നത്. വീരപ്പൻ, അയോത്തിക്കുപ്പം വീരമണി ഏറ്റുമുട്ടൽ കൊലകളിൽ പങ്കെടുത്തയാളാണ് വെള്ളദുരൈ. വെള്ളദുരെ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ രണ്ട് പേര്‍ എൻകൗണ്ടറില്‍ മരണപ്പെട്ടതിനെതിരെ സാമൂഹിക മധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.