ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇപ്പോള്‍ പ്രതീക്ഷ സര്‍ക്കാരില്‍ മാത്രമാണെന്നും പാര്‍വതി പറഞ്ഞു. 'ജ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകൾ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്' - റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
പാര്‍വതി പറഞ്ഞത്:
സെക്സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങൾ ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഒരു കുറ്റകൃത്യം ചെയ്താൽ അവർ എത്രയധികം ഇൻഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിർത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല.
നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും. അവസാനം അവരെക്കൊണ്ട് പറയിപ്പിക്കേണ്ടി വന്നതാണ്. ഇപ്പോഴും എന്തോ ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.
അതുകൊണ്ട് ഹേമ കമ്മിറ്റിയില്‍ നമുക്ക് പ്രതീക്ഷയില്ല. ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നും പറയുന്നു. വായുമലിനീകരണമാണ് എങ്കില്‍ നിങ്ങള്‍ ശ്വസിക്കേണ്ട ചത്തുപോയിക്കൊള്ളൂ എന്ന് പറയുന്ന പോലെയാണത്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ പ്രതീക്ഷ പോയി. ഇപ്പോള്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ മാത്രമാണ്.