കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്. നടിയെ അക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ക്ക് എഴുതിയ കത്ത് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ പൾസർ സുനിയെയും, വിജീഷിനെയും ദിലീപിനൊപ്പം പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നടിയെ അക്രമിച്ച കേസില്‍ പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴി എങ്ങനെയാണ് കേസിനെ ബാധിക്കുകയെന്നുമായിരുന്നു കോടതിയുടെ ചോദ്യം. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് പ്രോസിക്യൂഷന്‍ കേസിന് അനുസൃതമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കുവാനുള്ള അവസരമായി എടുക്കുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. വിചാരണക്കോടതി നടപടിക്കെതിരെ പ്രോസിക്യൂഷൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.