കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന്‍റെ മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ടെന്നും തെളിവുകള്‍ ഒന്നും വ്യാജമായി നിര്‍മ്മിച്ചതല്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു. ദിലീപ് ഇതുവരെ ശബ്ദം തന്‍റേതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ശബ്ദം ദിലീപിന്‍റെ ആണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്രകുമാർ മധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്ര കുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ദിലീപിനെ ചോദ്യം ചെയ്യാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. പള്‍സര്‍ സുനിയുടെ കത്ത് പുറത്ത് വന്നതും ദിലീപിന് തലവേദനയായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് വിസ്താരത്തിനിടെ കൂറുമാറിയവരുടെ സാമ്പത്തിക സ്‌ത്രോതസുകളും കൂറുമാറാനുളള കാരണവും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ പുതിയ തീരുമാനം. കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൂറുമാറിയവരെ നിരീക്ഷിക്കാനുളള പൊലീസിന്റെ നീക്കം ആരംഭിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഭാമ, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്.