കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. ധീരജിന്‍റേത് ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ സുധാകരനില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്ന് കേള്‍ക്കാന്‍ സാധിക്കില്ല. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരൂപമാണ് സുധാരന്‍റെതെന്നും റഹിം പറഞ്ഞു. ചോര ഒഴുക്കിയും കൊലവിളിച്ചും സുധാകരനും കോൺഗ്രസ്സും പണിയാൻ പോകുന്ന സാമ്രാജ്യം ഏതാണെന്നും തകരുന്ന കോൺഗ്രസ്സിന് രാഷ്ട്രീയ അന്ത്യകൂദാശ നൽകാനുള്ള നിയോഗമാണ് സുധാകരന്‍റെതെന്നും റഹിം കൂട്ടിച്ചേര്‍ത്തു. നേരം വെളുക്കാത്ത വിഡ്ഢി കൂടിയാണ് സുധാകരനെന്നും റഹിം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്തിനായിരുന്നു അവരെന്റെ കുഞ്ഞിനെ കൊന്നത്.??
അവൻ പാവമായിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്നവൻ. ഹൃദയം നുറുങ്ങുന്ന വേദനയോടെ ധീരജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടുമ്പോൾ, കെ സുധാകരന്റെ നീചമായ പ്രതികരണം ടെലിവിഷനുകളിൽ നിറയുകയായിരുന്നു."ഇരന്നുവാങ്ങിയതാണ് ഈ രക്തസാക്ഷിത്വം" ഒരൊറ്റ വാചകത്തിൽ ഇന്നലെവരെ പറഞ്ഞത് റദ്ദാക്കി,ഈ സ്റ്റേറ്റ്മെന്റിൽ കുമ്പക്കുടി സുധാകരൻ ഒരു കാര്യംസമ്മതിക്കുന്നുണ്ട്, "കൊന്നത് തന്റെ കുട്ടികൾ തന്നെയാണെന്ന്." അത് ഇരന്നു വാങ്ങിയതാണെന്നാണ് സുധാകരന്റെ നെറികെട്ട വീരസ്യം. ഇതിന് സമാനമായ നിന്ദ്യമായ പ്രതികരണം സുധാകരനിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നും കേരളത്തിൽ കേൾക്കാൻ കഴിയില്ല.
അധമമായ അലർച്ചയാണ് സുധാകരന്റേത്. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരൂപം. ഇരന്നുവാങ്ങിയതാണ് പോലും....ആർത്തലച്ചു കരയുന്ന ഈ പിതാവിനോടാണ്,തകർന്നു പോയ ഒരു കുടുംബത്തെ നോക്കിയാണ് സുധാകരൻ ഈ വിവരക്കേട് പറഞ്ഞത്. ഒരാളും കൊലചെയ്യപ്പെടാൻ പാടില്ല. ചോര ഒഴുക്കിയുംകൊലവിളിച്ചും സുധാകരനും കോൺഗ്രസ്സും പണിയാൻ പോകുന്ന സാമ്രാജ്യം ഏതാണ്. തകരുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയ അന്ത്യകൂദാശ നൽകാനുള്ള നിയോഗമാണ് സുധാകരന്. കൊന്നും,കൊലവിളിച്ചും,നുണ പറഞ്ഞും,സുധാകരനിസം കോൺഗ്രസ്സിൽ തുടരട്ടെ... നാട് കാണുന്നുണ്ട്,കോൺഗ്രസ്സ് കൊലവെറി. കോൺഗ്രസ്സ് കൂടുതൽ ഒറ്റപ്പെടുകയേ ഉള്ളു. ഉറപ്പ്.
ഇന്നലെ അർദ്ധരാത്രിയിലും ഒഴുകിയെത്തിയ നാട് ആ കുഞ്ഞിന് അന്ത്യാഭിവാദ്യം നൽകി.നിറമിഴികളോടെ രോഷത്തോടെ യാത്രയാക്കുമ്പോൾ,ആ ജനരോഷത്തെ സുധാകരന്റെ ഈ അധമ ശബ്ദം കൊണ്ട് കോൺഗ്രസ്സിന് അതിജീവിക്കാനാകില്ല. ധീരജിന്റെ കുടുംബം അനാഥമാകില്ല. ചേർത്തു നിർത്തും അവന്റെ പ്രസ്ഥാനം. കരൾ പിളരും നിമിഷങ്ങളായിരുന്നു ധീരജിന്റെ അന്ത്യയാത്രയിലും അവനില്ലാത്ത അവന്റെ വീട്ടിലും ഞങ്ങൾ അനുഭവിച്ചത്. പഠിച്ചും പാടിയും കടന്നുപോയ വഴിയിൽ ഖദറിട്ട കൊലയാളികൾ അവന്റെ ജീവനെടുത്തിരിക്കുന്നു. രക്തദാഹം തീരാത്തവർ,രക്തംപുരണ്ട നാവുമായി വീണ്ടുംവീണ്ടും വിഷം ചീറ്റുന്നു. ഇതിലൊക്കെ തളരുമെന്നും എസ്‌എഫ് ഐയും ഡിവൈഎഫ്ഐയും തകർന്നുപോകുമെന്നും കരുതുന്ന, നേരം വെളുക്കാത്ത വിഡ്ഢി കൂടിയാണ് സുധാകരൻ. ഇന്നലെ വഴികളിൽ ധീരനാം ധീരജിന് വിടപറഞ്ഞപ്പോൾ അവന്റെ കൂട്ടുകാർ തൊണ്ടയിടറി വിളിച്ചതുപോലെ, "ഒരു പൂവിറുത്താൽ വസന്തമില്ലാതാകില്ല" ധീരജിന്റെ ഓർമ്മകൾ കോൺഗ്രസ്സിനെ എന്നും എക്കാലവും വേട്ടയാടും. ഈ കുരുന്നിന്റെ ചോരപുരണ്ട കത്തിയും, ചോര ദാഹിക്കുന്ന നിങ്ങളുടെ നാവും സ്വാഭാവിക രാഷ്ട്രീയ മൃത്യുവിലേയ്ക്ക് കോൺഗ്രസ്സിന് വേഗത കൂട്ടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക