കോഴിക്കോട്: തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളത്തിനിടെ പിണറായി സ്തുതിഗീതങ്ങളോടെ നടന്ന തിരുവാതിരക്കളിയെ പരിഹസിച്ച് എം എസ് എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹിലിയ. പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ എന്ന് സംശയിച്ചുപോയി എന്നാണ് ഫാത്തിമ തഹിലിയ പറഞ്ഞത്. കേരളത്തില്‍ നിന്നും സി പി എം എന്ന പാര്‍ട്ടി അപ്രത്യക്ഷമായെന്നും ഇപ്പോഴുളളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മോദിയുടെ പേരില്‍ അമ്പലമുണ്ടാക്കി എന്നും തമിഴ്‌നാട്ടില്‍ നേതാവ് മരിച്ചതില്‍ മനംനൊന്ത് അനുയായികള്‍ ആത്മഹത്യ ചെയ്‌തെന്നും കേള്‍ക്കുമ്പോള്‍ അവിടങ്ങളിലുളള പാര്‍ട്ടി അണികളുടെ ബുദ്ധിശൂന്യതയെക്കുറിച്ച് ഓര്‍ത്ത് പരിതപിച്ചിട്ടുണ്ടെന്നും ഫാത്തിമ തഹിലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിയയുടെ പ്രതികരണം.
അതേസമയം, സിപിഎം നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പാറശാല പഞ്ചായത്ത് അംഗം സലൂജ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. പാറശാല പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി പ്രസിഡന്‍റ് എം മുനീര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
മെഗാ തിരുവാതിരക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് മെഗാ തിരുവാതിര നടത്തിയതാണ് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകാനുള്ള കാരണം. പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരെമാത്രം പങ്കെടുപ്പിക്കാവു എന്ന ആരോഗ്യവകുപ്പിന്‍റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കുമ്പോള്‍ കൂടിച്ചേരലിന് സര്‍ക്കാര്‍ തന്നെ വേദിയോരുക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.